Monday, June 4, 2012

നക്ഷത്ര മുത്തുകള്‍ക്കു പ്രണാമം



 ഒരു ഉച്ച മയക്കത്തിന്‍റെ  ആലസ്യതയില്‍ കിട്ടിയ സന്ദേശത്തിന് പിന്നാലെ ഷാര്‍ജ ലേബര്‍ ഓഫീസിനടുത്തുള്ള ഒരു കഫറ്റെരിയ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോള്‍  എഴുതാന്‍ പോകുന്ന വാര്‍ത്തയുടെ ഇന്ട്രോയും തലക്കെട്ടും ചികയുകയായിരുന്നു ഞാന്‍ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മംഗലാപുരം വിമാന ദുരന്തത്തില്‍ ഭാര്യയും മൂന്നു കുട്ടികളും നഷ്ടമായ മംഗലാപുരം ബല്തങ്ങാടി സ്വദേശി ഹസ്സന്‍ എന്നചെറുപ്പക്കാരന്‍ വിസ പുതുക്കെണ്ടതുള്ളതിനാല്‍ തിരികെ വന്നിരിക്കുന്നുവിവരം മറ്റു മാധ്യമ പ്രവര്‍ത്തകരാരും അറിഞ്ഞിട്ടില്ല.    എഡിറ്റോറിയലില്‍വിളിച്ചു  വിവരം കൈമാറി. മറ്റാരെങ്കിലും എത്തും മുമ്പേ വാര്‍ത്തയും പടവും സംഘടിപ്പിക്കണമെന്ന് മാത്രമായിരുന്നു അപ്പോഴത്തെ  ചിന്ത.


എഴുതി മടുത്ത  വാര്‍ത്തകള്‍ തന്നെ ആവര്‍ത്തിച്ച് എഴുതേണ്ടി വരുന്ന ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത കൈകാര്യം ചെയ്യാന്‍ പറ്റുകയെന്നത് അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള കാര്യമാണ്ഷാര്‍ജയിലെ തീപിടിത്തവും, അപകടത്തില്‍ മലയാളി മരിച്ചതും,തൊഴില്‍തട്ടിപ്പിനിരയായ  മലയാളി സഹായം തേടുന്നതുമെല്ലാം വാര്‍ത്തയല്ലാതായ ലോകത്ത്  വായനക്കാരനെ പിടിച്ചു നിര്‍ത്താന്‍ ഏത് പത്രവും പുതുമയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാന്‍ നിര്‍ബന്ധിതരാകുന്നത് അങ്ങനെയാണ്.

 ദുരന്തം നടന്ന ദിവസം റോളയിലെ ഒരു കഫറ്റെരിയയില്‍ "ബാഹര്‍വാല" (പുറത്ത് ഭക്ഷമെത്തിക്കുന്ന ആള്‍)  യായി വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന കാസര്‍ഗോഡ്‌ സ്വദേശി അബ്ദുള്ള ഇച്ച ദുരന്തത്തില്‍ പെട്ട വിവരം അറിഞ്ഞു അന്വേഷിച്ചു ചെന്നപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഏറെ വേദനപ്പെടുത്തുന്നതായിരുന്നു.   പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെ രാപ്പകല്‍ അദ്ദ്വാനിച്ചിരുന്ന  അദ്ദേഹം ചികിത്സക്കും വിശ്രമത്തിനുമായി പുറപ്പെട്ട യാത്ര നിത്യ ശാന്തതയിലേക്കായിരുന്നു. നാല് പെണ്‍ കുട്ടികളുള്ള കുടുംബത്തിനു നഷ്ടപ്പെടുത്തിയത്  പ്രതീക്ഷയുടെ അവസാന കിരണം തന്നെയാണെന്ന സത്യംഅറിഞ്ഞപ്പോഴുണ്ടായ വേദന ഇനിയും മറക്കാറായിട്ടില്ല. ദുരന്തത്തിന്റെ വര്‍ത്തമാനങ്ങള്‍ പത്ര കോളങ്ങളില്‍ അപ്പോഴും വന്നു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.

  കട കണ്ടു പിടിച്ച് കയറി ചെല്ലുമ്പോള്‍ സാമാന്യം തിരക്കുണ്ടായിരുന്നു. ഹസ്സന്‍റെ  പാര്‍ട്ണര്‍ കണ്ണൂര്സ്വദേശി സഹീറിനോട്   കാര്യം പറഞ്ഞു . ദുരന്തം നടന്ന ദിവസം മുതല്‍ അടച്ചിട്ട കട അന്നാത്രേ വീണ്ടും തുറന്നത്. ആത്മ മിത്രമായ  ഹസ്സന്‍റെ  ദുഖത്തില്‍ പങ്കു ചേരാന്‍ നാട്ടില്‍ പോയ സഹീറും  അന്നാണ് തിരികെയെത്തിയത്. വര്‍ഷങ്ങളായി ഒന്നിച്ചു കട നടത്തുന്ന ഇരുവരും വേനലവധിക്കാലത്താണ് കുടുംബങ്ങളെ നാട്ടില്‍ നിന്ന് കൊണ്ട് വന്നത്.. ഹസ്സന്‍റെ ഭാര്യ മുംതാസ് , കുട്ടികളായ മുഹ്സിന (6) ഹിബ(4) ഹൈഫ (2)എന്നിവര്‍ മംഗലാപുരം വഴിയും സഹീറിന്റെ ഭാര്യ ശംനയും കുട്ടിയും കോഴിക്കോട് വഴിയുമാണ്‌ ഒരേ ദിവസം ദുബായിലെത്തിയിരുന്നത്.ഒരേ ഫ്ലാറ്റില്‍ ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന ഇവര്‍ അപൂര്‍വമായി കിട്ടുന്ന ഒഴിവു സമയങ്ങളില്‍ കുടുംബത്തെ യു ഏ ഇ മുഴുവന്‍ കറങ്ങി പ്രധാന സ്ഥലങ്ങളെല്ലാം കാണിച്ചു കൊടുത്തിരുന്നു. കുട്ടികള്‍ക്കെല്ലാം സ്വര്‍ണ്ണവും, സ്കൂള്‍ ബാഗുകളും ഉടുപ്പുകളും കളിക്കോപ്പുകളും മറ്റും വാങ്ങിക്കൊടുക്കുകയും ചെയ്തു. വളരെ സന്തോഷതോടെയായിരുന്നു ഇവര്‍ രണ്ടു മാസം ഷാര്‍ജയില്‍ ചിലവഴിച്ചത്.

 മേയ് ഇരുപത്തി ഒന്നിന് രാത്രി  ഹസനും സഹീറും കുടുംബാംഗങ്ങളെ സസന്തോഷം നാട്ടിലേക്ക് വിമാനം കയറ്റിയ ശേഷം ഏറെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. അശുഭ സ്വപ്‌നങ്ങള്‍ കണ്ട് ആ രാത്രി പലതവണ ഞെട്ടി ഉണര്‍ന്ന സഹീര്‍ ഹസനെ വിളിച്ചുണര്‍ത്തുകയും ചെയ്തിരുന്നുവത്രേ. പിറ്റേന്ന് നേരം പുലര്‍ന്നത് ചാനലുകളില്‍ അഗ്നിയെരിയുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങളും കണ്ട് കൊണ്ടായിരുന്നു. ഫ്ലാഷ് ന്യൂസുകളില്‍ ഒഴുകി വന്ന വാര്‍ത്തകള്‍ക്കൊപ്പം ചേതനയറ്റ ഒരു കുഞ്ഞിനെയുമെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ഓടുന്ന രംഗം കണ്ണീരോടെ കണ്ട് നിന്ന ലക്ഷങ്ങളില്‍  ഒരാള്‍ നിസ്സഹായനായ പിതാവ് ഹസ്സനായിരുന്നു. കഥ പറഞ്ഞും കൊഞ്ചിക്കുഴഞ്ഞും സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞും മണിക്കൂറുകള്‍ക്ക് മുമ്പ്‌ യാത്ര പറഞ്ഞകന്ന നക്ഷത്രക്കുരുന്നുകള്‍ കൂട്ടിനില്ലാത്ത ഭൂമുഖത്തെ ആ പ്രഭാതം മറക്കുന്നതെങ്ങിനെ.


 ഓര്‍മകളില്‍ ഒരു വിങ്ങലായി ഇപ്പോഴും ആ രംഗം മുന്നില്‍ തെളിയാറുണ്ട്. അപ്പോഴൊക്കെ അറിയാതെ തന്നെ മനസ്സ് വിളിച്ചു പോകും ദൈവത്തെ. ഭൂമിയില്‍ ഒരു പിതാവിനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് പറഞ്ഞു പോകും ഏതു അവിശ്വാസിയും. നിസ്സഹായനായ ആ മനുഷ്യനിതാ എനിക്ക് മുന്നില്‍ നില്‍ക്കുന്നു. നെയ്തു കൂട്ടുന്ന സ്വപ്‌നങ്ങള്‍ നിറമുള്ളത് മാത്രമാകാന്‍ വെമ്പുന്നവരുടെ ലോകത്ത്‌ കണ്ണീരു വറ്റിയ നിഷ്കളങ്കതയില്‍ സ്വപ്‌നങ്ങള്‍ ഒളിപ്പിച്ചു വച്ച ഒരാള്‍. ഇടയ്ക്കിടെ സലാം പറഞ്ഞു കൊണ്ട് കയറി വരുന്ന അറബികളും പാകിസ്ഥാനികളും മറ്റും ആശ്വാസ വാക്കുകള്‍ ചൊരിയുന്നു,പ്രാര്‍ഥിക്കുന്നു. പറക്കുമുറ്റാത്ത മൂന്നു മാലാഖ കുഞ്ഞുങ്ങളെയും പ്രിയ തമയെയും ദുരന്ത മുഖത്തെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത  കഥകള്‍ പറയുമ്പോള്‍ ശൂന്യതയില്‍ ലയിച്ച  അദ്ദേഹത്തിന്‍റെ കണ്ണുകളിലെ നിര്‍വികാരത, എന്‍റെ   ചങ്കിടിപ്പിന്റെ താളം, വാക്കുകള്‍ ഉറവിടത്തില്‍ ഉടക്കിയ ചോദ്യങ്ങള്‍ .
  
ഗദ്ഗദം ഒതുക്കാന്‍ പണിപ്പെട്ടു ഞാന്‍ ചോദിച്ചു പോയി എങ്ങനെ സഹിക്കുന്നു സഹോദരാ ഇതെല്ലാം. മുകളിലേക്ക് കണ്ണുകള്‍ പായിച്ച് അദ്ദേഹം നിശ്ശബ്ദനായി നിന്നു. കാരുണ്യ മൂര്‍ത്തിയായ ദൈവമെന്ന അഭയാക്ഷരത്തില്‍, ഭൂമിയിലെയും ആകാശത്തിലെയും കോടാനുകോടി ജീവജാലങ്ങള്‍ക്കും ജന്മം നല്‍കിയവന് മുന്നില്‍, നമ്മള്‍ ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍ മാത്രം. 
  കണ്ണീരിന്‍റെ കഥകള്‍ കൊണ്ട് വായനക്കാരനെ വിരുന്നൂട്ടാന്‍ ഇറങ്ങിത്തിരിച്ചവന്‍റെ    സ്വാര്‍ത്ഥയെ അന്നാദ്യമായി ഞാന്‍ വെറുത്തു. ചോദ്യങ്ങള്‍ അവസാനിച്ചിടത്തെ നീര്‍ മുത്തുകള്‍  മറ്റാരെങ്കിലും കാണാതിരിക്കാന്‍ പണിപ്പെട്ട്  ക്യാമറയും തൂക്കി ഞാന്‍ തിരിഞ്ഞു നടന്നു. അകലെ പാര്‍ക്ക്‌ ചെയ്ത കാറിനകത്ത് കടന്നിരുന്നതും എന്‍റെ നിയന്ത്രണത്തിന്‍റെ കെട്ടഴിഞ്ഞു. ആരും കാണാതെ ഏറെ നേരം പൊട്ടിക്കരഞ്ഞു.

  
  തിരികെ എത്തി വാര്‍ത്ത എഴുതാനിരുന്നെങ്കിലും വാക്കുകള്‍ക്ക് ക്ഷാമം. ഒഴുക്ക് കിട്ടാത്ത പോലെ. ഓഫീസില്‍ നിന്ന് പലതവണ വിളിച്ചപ്പോഴും ഇപ്പൊ അയച്ചു തരാം എന്ന് പറഞ്ഞെങ്കിലും ഒന്നും നടക്കുന്നില്ല. അവസാന നിമിഷമെപ്പോഴോ ആണ്  ഒട്ടും ആകര്‍ഷകമല്ലാത്തവാക്കുകളിലെഴുതിയ വാര്‍ത്ത പൂര്‍ത്തിയാക്കാനായത്. ദുരന്തം സംഭവിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറവിയെന്ന അനുഗ്രഹത്തിന്‍റെ സ്പര്‍ശം എത്ര വലുതാണെന്ന് നമ്മള്‍ തിരിച്ചറിയുന്നുവെങ്കിലും അഹങ്കാരത്തിന്‍റെ കൂമ്പ് നുള്ളിയ ഓര്‍മ്മകള്‍ നീറും നോവുമായ്‌ ഉള്ളിലുണ്ട്, ഉള്ളില്‍ കനലായെരിഞ്ഞ നക്ഷത്ര മുത്തുകള്‍ക്കു പ്രണാമം. 

Sunday, February 26, 2012

ഭൂമിയുടെ പുതിയ അവകാശികള്‍


ശഹര്‍ബാന്‍ ഇപ്പോള്‍ സ്കൂള്‍ വിട്ടു തിരിച്ചെത്തിയിട്ടുണ്ടാകും. ബീവി വിളമ്പി വച്ച റൊട്ടിയും ദാലും കഴിക്കാനിരിക്കാതെ അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ പോയിക്കാണും. നാളെ വെള്ളിയാഴ്ച്ചയാണല്ലോ ഒന്ന് വിളിച്ചു നോക്കണം. രണ്ടു വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നു പോയത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍  അവള്‍ കൈ വിടാതെ പിന്നാലെ വന്നു.
 " അബ്ബ പോകരുതേ ,,പോകരുതേ .."  
എന്ന  നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. നാല് വയസ്സുകാരിക്ക് താന്‍ അബ്ബ മാത്രമല്ല  . കളിക്കൂട്ടുകാരനായിരുന്നു. ഇപ്പോഴും അത്ഭുതപ്പെടാരുള്ളത് ഈ ജീവിത സായാഹ്നത്തിലും ഒരു കുഞ്ഞിനെ കൂടി നല്‍കിയ ദൈവത്തിന്റെ കാരുണ്യം ഓര്‍ത്താണ്. അവളുടെ മൂത്തവര്‍ നാല് പേരും കല്യാണം കഴിഞ്ഞു കുടുംബവും കുട്ടികളുമായി സുഖമായി കഴിയുന്നു. മരുഭൂമിയുടെ ഊഷരതയില്‍ തളിര്‍ത്ത പുതു നാമ്പിനു  വേണ്ടി ജീവിക്കുമ്പോള്‍ വീണ്ടും യൗവനം വിരുന്നെത്തിയ പോലെ.
വര്‍ഷങ്ങള്‍ മുപ്പതെണ്ണം കഴിഞ്ഞിരിക്കുന്നു ഈ മരുഭൂമിയില്‍ എത്തിപ്പെട്ടിട്ട്. ഇനി വയ്യ.മടുത്തു. ആരാന്‍റെ ഭൂമികയില്‍ നമ്മള്‍ തികച്ചും അന്യര്‍ തന്നെയാണ്. അവരുടെ ലോകം അവരുടെ നിയമങ്ങള്‍.അവരുടെ സന്തോഷങ്ങള്‍. അതില്‍ അപരിചിതത്വത്തോടെ  പങ്കാളിയാവുക മാത്രം. കരിമ്പിന്‍ തോപ്പ് പാട്ടത്തിനെടുത്ത് ചില്ലറ കൃഷികളൊക്കെ ചെയ്താണ്  ഇവിടെ നിന്ന് മടങ്ങിയവര്‍ പലരും സുഖമായി കഴിയുന്നത്‌. ഇവിടെ മസരയില്‍ (കൃഷിയിടം) പകല്‍  മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്നതിലും വരുമാനം അവര്‍ ഉണ്ടാക്കുന്നുണ്ട്. കുറച്ചു കൂടി പണമുണ്ടാക്കിയാല്‍ പിന്നെ  തിരിച്ചു പോകണം. പിറന്ന മണ്ണിന്‍റെ ഗന്ധത്തിനു പോലുമുണ്ട്  സ്നേഹത്തിന്‍റെ മാസ്മരികത.
" തആല്‍  ....റഫീക്ക് ....തആല്‍ "
ആരുടെയോ വിളി കേട്ടാണ് ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. ഇരിക്കുന്ന ബഞ്ചിന്റെ അല്‍പ്പം അകലെ വണ്ടി നിര്‍ത്തി ഒരു ഈജിപ്ഷ്യന്‍ തന്നെ കൈ കാട്ടി വിളിക്കുന്നു.
എന്താണാവോകാര്യം. വഴി ചോദിക്കാനോ മറ്റോ ആവും. മെല്ലെ എഴുനേറ്റ് അടുത്തേക്ക്‌  ചെന്നു.
" വൈന്‍ ബത്താക.. ജിബ് ബത്താക്ക. ലേഷ്  ഇന്ത  നൌം ഹിനി ?? "

ജുബ്ബയുടെ കീശയില്‍ ഒരു പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞു വച്ചിരുന്ന തിരിച്ചറിയല്‍  കാര്‍ഡെടുത്തു അയാള്‍ക്ക്‌ കൊടുത്തു. ഒരു കടലാസില്‍ എന്തൊക്കെയോ എഴുതിയ ശേഷം ഒപ്പ് വാങ്ങി ഒരു കഷണം മഞ്ഞ കടലാസ് കയ്യില്‍ തന്നു കൊണ്ട്   
 "ത ആല്‍ മക്തബ് ബാദ ഉസ്ബൂ
എന്നും പറഞ്ഞു അയാള്‍ കാര്‍ ഓടിച്ചു പോയി. എന്ത് ചെയ്യണം എന്നറിയാതെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ്  ടൈപിംഗ് സെന്ററില്‍ ജോലി നോക്കുന്ന മലബാരി പയ്യനെ കണ്ടത്. കടലാസ് വാങ്ങി വായിച്ചു നോക്കിയ ശേഷം അവന്‍ പറഞ്ഞാണ് കാര്യങ്ങള്‍ വ്യക്തമായത്.

പൊതു സ്ഥലത്ത് ബെഞ്ചില്‍ കിടന്ന്‍ ഉറങ്ങിയതിനു പിഴ ഒടുക്കാന്‍ ഉള്ള കടലാസാണ് കയ്യില്‍ തന്നിരിക്കുന്നത്. പടച്ചവനെ ഞാന്‍ എപ്പോഴാണ് ഉറങ്ങിയത് ? ഇനി അറിയാതെ എങ്ങാന്‍ മയങ്ങി പോയിരുന്നോ? അറിയില്ല. ഈയിടെയായി ഓര്‍മ്മകള്‍   അവ്യക്തമാകുന്നുണ്ടോ? ഇനി ഒന്ന് മയങ്ങി പോയെങ്കില്‍ തന്നെ അതൊരു പാപമാണോ?. ചിന്തയും ബുദ്ദിയും ശക്തിയുമെല്ലാം വിസ എന്ന രണ്ടക്ഷരത്തിന് വേണ്ടി പണ്ടേ പണയം വച്ചതാണല്ലോ. വിസ അടിച്ചു കഴിഞ്ഞാല്‍ പിന്നെ പുതിയ നിയമങ്ങളാണ്. ക്ഷീണം പാടില്ല. ജോലി, ശമ്പളം, രാത്രി ജോലിയൊന്നും ഇല്ലെങ്കില്‍ മാത്രം അല്‍പ്പം വിശ്രമംഅതും മുതലാളി കനിയണം. എപ്പോള്‍ ജോലി എടുക്കണം ,എപ്പോള്‍  ഉറങ്ങണം  എപ്പോള്‍ ഉണരണം എന്ന് തുടങ്ങി പ്രഭാത കര്‍മങ്ങള്‍ക്ക് പോലും ഇവിടെ മറ്റുള്ളവരുടെ സൗകര്യത്തിനു അനുസരിച്ചായിരിക്കണം. യാന്ത്രികതയുടെ മനുഷ്യ രൂപങ്ങളാണ് ഇവിടത്തെ ഓരോ തൊഴിലാളിയും.
ഈജിപ്ഷ്യന്മാര്‍ക്ക് ഹിന്ദിയും പാകിസ്ഥാനിയും ബംഗാളിയുമെല്ലാം ഹീന ജാതിക്കാരാണ്. ഒരു നായയേയും  ഈജിപഷ്യനെയും ഒന്നിച്ചു കണ്ടാല്‍ ആദ്യം ഈജിപഷ്യനെ കല്ലെറിയണം എന്ന് സുഹൃത്ത്  ഗുലാം അലി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നത് ഓര്‍മ വന്നു.

ബത്താക്ക തിരിച്ചു കിട്ടണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞു നഗര സഭയുടെ ഓഫീസില്‍ എത്തണമെന്ന്. ഇത് മൂന്നാം തവണയാണ് പതിനഞ്ചു ദിര്‍ഹം ടാക്സി കൂലിയും കൊടുത്ത് ഇവിടെ വരുന്നത്. ഇന്നിനി ജോലിക്കും പോകാന്‍ പറ്റും എന്ന് തോന്നുന്നില്ല. അത്രയ്ക്ക് വൈകിയിരിക്കുന്നു. നഗര സഭാ കാര്യാലയത്തിലെ വെയിറ്റിംഗ് റൂമിലിരുന്നു ജാവേദ്‌ മിയാന്‍ എന്ന പാകിസ്ഥാനി തന്റെ  കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്ത് പ്രത്യേക ഭാവ ഭേദങ്ങള്‍ ഒന്നും നിഴലിച്ചിരുന്നില്ല.
കാരണം അവിടെ കൂടി നിന്നിരുന്ന മറ്റു മുപ്പതോളം പേരും സമാനമായ തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവരായിരുന്നു. പൊതു സ്ഥലത്ത് വാഹനം കഴുകിയവര്‍, സിഗരറ്റ്‌ വലിച്ചവര്‍,തുപ്പിയവര്‍, അങ്ങനെയുള്ള "അപരാധങ്ങളാണ്‌" അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കാരും പാകിസ്ഥാനിയും ബംഗാളികളും ഫിലിപൈനികളുമാണ് അപരാധികളെല്ലാം. മറ്റ് രാജ്യക്കാരൊന്നും ഇത്തരം പിഴകള്‍ ചെയ്യാത്ത നല്ലപിള്ളകള്‍ ആയിരിക്കുമോയെന്ന സംശയം അന്യായമാവുമോ എന്തോ?

പൊതു നിരത്തിന് ഓരം ചേര്‍ന്ന് നടന്നു പോകുമ്പോള്‍ ഒന്ന് തുപ്പിപ്പോയി.പല്ല് തേക്കാത്ത ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ എന്നെ ഉപദേശിച്ചത് ഞാന്‍ ചെയ്ത “പിഴവിന്റെ” ആരോഗ്യ വശങ്ങളെ കുറിച്ചായിരുന്നു. മൂക്ക് അകത്തി പിടിച്ചാണ് ഞാനാ പ്രഭാഷണം ശ്രവിച്ചത്.ഇനി തുപ്പാന്‍ തോന്നിയാല്‍ ഒരു ടിഷ്യൂ പെയ്പറില്‍ തുപ്പിയ ശേഷം അടുത്തുള്ള വെയ്സ്റ്റ്‌ ബോക്സില്‍ നിക്ഷേപിക്കണമെന്ന ഉപദേശം തരാനും അയാള്‍ മറന്നില്ല.പന പോലെ വളര്‍ന്നിട്ടും തുപ്പാന്‍ ടിഷ്യു പേപര്‍ ഉപയോഗിക്കണമെന്ന കാര്യം പഠിക്കാത്ത എന്നെയും പഠിപ്പിച്ചു തന്നിട്ടില്ലാത്ത കലാലയങ്ങളെയും ഞാന്‍ പഴിച്ചു. ഉള്ളില്‍ ഉയര്‍ന്നു വന്ന നൂറു കൂട്ടം ചോദ്യങ്ങള്‍ തല്‍ക്കാലം കുഴിച്ചു മൂടി അയാളുടെ വാക്കുകള്‍ക്ക് ചെവി കൊടുത്തു. ഇരു നൂറു ദിര്‍ഹം പിഴ എഴുതി തന്നു അയാള്‍ എന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ കണ്ടു കെട്ടി. ഒരു തുപ്പിനു ഇത്രയൊക്കെ വിലയുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഈ ഭൂഘണ്ടത്തില്‍ എവിടെയും തുപ്പുക പോയിട്ട് ഒന്ന് തുമ്മുക പോലും ചെയ്യില്ലായിടുന്നു.പിഴ ഒടുക്കുന്നതിനേക്കാള്‍ വലിയ ശിക്ഷയാണ് രണ്ടും മൂന്നും തവണ അതിനായി ഓഫീസുകള്‍ കയറി ഇറങ്ങുക എന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി ഓരോരുത്തരെയായി പേര് വിളിച്ച് വിചാരണ തുടങ്ങിയപ്പോള്‍ പച്ചപ്പരിഷ്കാരിയും പച്ച മനുഷ്യനും തമ്മിലെ ചൂടേറിയ വാഗ്വാദത്തിന് വേദിയാവുകയായിരുന്നു മനസ്സ്.
 ഈന്തപ്പനയുടെ മടലുകള്‍ കൊണ്ട് തീര്‍ത്ത കുടിലുകളില്‍ ചൂടും തണുപ്പും സഹിച്ചു മരുഭൂമി പോലെ ഉണങ്ങിയ മനുഷ്യര്‍ ശതാബ്ദങ്ങളോ അതിലും ഏറെയോ കാലം കാഷ്ടിച്ചതും മൂത്രമൊഴിച്ചതും തുപ്പിയതുമെല്ലാം വെറും മണ്ണിലായിരുന്നു.എന്നാല്‍ അതെല്ലാം ഇന്ന് അവരുടെ പിന്‍ മുറക്കാര്‍ക്ക് എത്ര വലിയ പിഴകള്‍? അവരുടെ വാഹനങ്ങള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍ ഏറ്റു വാങ്ങി മരിക്കുന്ന ഭൂമിയെയും ജീവജാലങ്ങളേയും ആര് കാണാന്‍.

ചീഞ്ഞു നാറുന്ന തെരുവുകളില്‍ പുഴുക്കളെ പോലെ ജീവിച്ച മനുഷ്യാ, ഇത് നിന്‍റെ മാത്രം ഭൂമിയല്ല. മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് മീതെ നിന്‍റെ മലിനാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതെന്തിനാണ്?.

“ വാഹനത്തിന്‍റെ പൊടി പടലങ്ങള്‍ ശ്വസിച്ചപ്പോള്‍ എനിക്ക് വായില്‍ കഫം നിറഞ്ഞു. തുപ്പാതെ പിന്നെ ഞാന്‍ എന്ത് ചെയ്യണമായിരുന്നു സാര്‍?”
മുഷിഞ്ഞ വേഷം ധരിച്ച ബംഗാളിയായ ഒരു സാധാരണ തൊഴിലാളിയുടെ നിഷ്കളങ്കമായ ചോദ്യം വിചാരണ മുറിയില്‍ പ്രതിധ്വനിക്കവേ എന്‍റെ സംശയങ്ങളുടെ മുനയൊടിയുന്നതും, വിസര്‍ജ്യങ്ങള്‍ വീണ്‌ മലിനമായ വരണ്ട  മണ്ണില്‍ നിന്നും പച്ചപ്പിന്‍റെ പുതു നാമ്പുകള്‍ പതിയെ തല നീട്ടുന്നതും ഇനിയും പിറക്കാനിരിക്കുന്ന ഭൂമിയുടെ അവകാശികള്‍ പുതിയ നിയമങ്ങള്‍ തീര്‍ത്ത്‌ ഭൂമിയില്‍ സ്വര്‍ഗം പണിയുന്നതും കിനാവ്‌ കാണുകയായിരുന്നു ഞാന്‍.   

Friday, January 13, 2012

വയലട മല മുകളില്‍




ഇത്തവണ പത്തു ദിവസത്തെക്കായിരുന്നു അവധി യാത്ര.
പെരുന്നാള് കൂടാന്‍ . സമയം കുറവെങ്കിലും ചെറിയൊരു ട്രിപ്പ്‌ ഇല്ലാതെ എന്താഘോഷം ?
ദൂരെയെങ്ങും പോകേണ്ട എന്ന തീരുമാനത്തില്‍ "മുറ്റത്ത് വല്ല മുല്ലയും " ഉണ്ടോ എന്നായി ചിന്ത. ബാലുശേരിക്കടുത്തു "വയലട" എന്ന സ്ഥലത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരു ഉച്ച മയങ്ങിയ നേരത്ത് കൂട്ടുകാരനും നാട്ടിലെ നമ്മുടെ ടൂര്‍  കോടിനെട്ടരും ആയ റിയാസ് മാഷിനോപ്പം ഹോണ്ട ആക്ടീവയില്‍ യാത്ര തിരിച്ചു.
 
വയലട ടൌണില്‍ എത്തിയപ്പോള്‍  സമയം നാല് മണി.  ആ ടൌണിനെ പറ്റി പറയുകയാണെങ്കില്‍ 
"ഹരിത മനോഹരമാണീ വയലട
പട്ടില്‍ കുളിച്ചു വിളങ്ങി നിന്നൂ ".
ഒരു മാട കട ,ഒരു ചായക്കട, ഒരു ബസ് വെയിറ്റിംഗ് ഷെഡ്‌,പിന്നെ ചുമ്മാ കോട്ടുവാ ഇട്ടു തെണ്ടി നടക്കുന്ന നാലഞ്ചു പട്ടികള്‍ ,അവയെ കല്ലെറിയുന്ന കുട്ടികള്‍ .ഇതാണ് നമ്മ പറഞ്ഞ ടൌണ്‍ .

വഴിയില്‍ കണ്ട ഒരു ചേട്ടനോട് മാഷ്‌ ഇവിടെയുള്ള പ്രധാന കാഴ്ചകളെ കുറിച്ച്  അന്വേഷിച്ചു ഒരു എഫ് ഐ ആര്‍ തയാര്‍ ആക്കാനായി സമീപിച്ചു. പുള്ളിയുടെ ശരീര ഭാഷയും സംസാര ഭാഷയും ഇനിയും കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത ഏതോ ഗോത്ര ഭാഷയുമായി (ചില അനോണി കമന്റ്സിനോടും ) സാമ്യം തോന്നിയതിനാല്‍ ഞാന്‍ അല്‍പ്പം വിട്ടു പിടിച്ചു. അല്‍പ്പ സമയത്തിനകം തന്നെ "എല്ലാം പിടി കിട്ടിയവനെ പോലെ "  മാഷ്‌ അവിടെ നിന്നും സ്കൂട്ടാവുന്നത് കണ്ടു.

ഇവിടെ നിന്ന് ഓരോ ചായയും പരിപ്പ് വടയും കഴിച്ച ശേഷം ഞങ്ങള്‍ "മുള്ളന്‍ പാറ" ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു. ബൈക്കുമായി ഇനിയും മുന്നോട്ടു പോയാല്‍ ബൈക്ക്  തിരികെ കൊട്ടയില്‍ കോരി എടുക്കേണ്ടി വരുമെന്ന്‍ അറിഞ്ഞതോടെ യാത്ര കാല്‍ നടയായി തുടര്‍ന്നു. കരിങ്കല്‍ പാകിയ വഴിയിലൂടെ കാപ്പി തോട്ടത്തിനു നടുവിലൂടെയുള്ള യാത്ര

മനസ്സിന് പുതു ജീവന്‍ നല്കാന്‍ പോന്നതായിരുന്നു. ചെറിയ കളിമണ്‍ വീടുകളില്‍ കര്‍ഷക സ്ത്രീകള്‍ പറമ്പും തൊടിയും കള വെട്ടുന്ന ജോലിയിലാണ്.
മുള്ളന്‍ പാറയുടെ ഒരു ഭാഗം ഞങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായെങ്കിലും  വഴി അവസാനിക്കുന്ന ലക്ഷണം കാണാനില്ല .

ഒരു കിലോ മീറ്റര്‍ ദൂരം നടന്നു കിതച്ചപ്പോള്‍ ഞങ്ങള്‍ക്ക്  മുള്ളന്‍ പാറയുടെ  "സൈന്‍ ബോര്‍ഡ്  " കാണാനായി.  ഇവിടെ നിന്നും ആ കാണുന്ന വഴിയിലൂടെ അമ്പത് മീറ്റര്‍ ചെന്നാല്‍ ലക്ഷ്യ സ്ഥാനം എത്താം. ബോര്‍ഡിനു പിറകില്‍ കാണുന്ന ചെറിയ വീട് (ചിന്ന വീട് ) ഒരു സ്വകാര്യ റിസോര്‍ട്ടാണ്
.

ഒറ്റയടിപ്പാത അവസാനിക്കുന്നിടത്ത്  കയറ്റം ആരംഭിക്കുകയായി.  വനം വകുപ്പിന്റെ അതിര് കല്ലുകള്‍ കാണാം ഇവിടെ. വന മേഖലയിലൂടെ അല്‍പ്പം മുന്നോട്ടു നടന്നാല്‍ കയറിയെത്തുന്നത് വലിയൊരു പാറയുടെ മുകളിലേക്കാണ്.

ഇനി ഇവിടെ നിന്നുള്ള കാഴ്ചകള്‍  സംസാരിക്കട്ടെ .
കക്കയം ഡാമില്‍ നിന്നും  വൈദ്യുത ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളം ഒരു കായല്‍ പോലെ കെട്ടിക്കിടക്കുന്ന ഇടമാണ് അകലെ കാണുന്നത്.

ഊട്ടിയുടെയും കൊടൈ കനാലിന്റെയും ഒക്കെ ചെറു പതിപ്പായ ആ മനോഹര പ്രദേശം ഇപ്പോള്‍ കല്യാണ ആല്ബ ഷൂട്ടിംഗ് കാരുടെ പറുദിസയാണ്. ജില്ലയില്‍ അടുത്ത ദിവസം കല്ല്യാണം കഴിഞ്ഞ ദമ്പതിമാരെ കാണണമെങ്കില്‍ അവിടെ ചെന്നാല്‍ മതി. ഏറെ ടൂറിസം സാദ്യതയുള്ള ഈ പ്രദേശം ഇപ്പോഴും അവഗണിക്കപ്പെട്ടു കിടക്കുകയാണ്.

കക്കയം , പേരാമ്പ്ര, കൂരാച്ചുണ്ട്, തലയാട് , തുടങ്ങിയ ചെറിയ  അങ്ങാടികളും മറ്റും ഇവിടെ നിന്ന്  കാണാം .
സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ഈ പാറ മുകളില്‍ നിന്നുള്ള പ്രക്രതിയുടെ ദ്രശ്യങ്ങള്‍ നയനാനന്ദകരമാണ്.

ആനയുടെ ചൂരുണ്ടോ ഇളം കാറ്റിനെന്നൊരു സന്ദേഹം വന്നതോടെ മുട്ടുകാലിലൊരു പെരുപ്പ്‌ .. പിന്നെ തിരിച്ചിറക്കം.

വഴിയില്‍ ചന്ദ്രേട്ടനെ കണ്ടു . അറുപതുകളില്‍ ഇവിടെ കുടിയേറിയ കര്‍ഷകന്‍ . ഇവിടെ റബറിന് വളര്‍ച്ച ഇല്ലത്രെ. പന്നി ശല്യം രൂക്ഷം. അത് കൊണ്ട് സ്ഥലത്തിനും ഡിമാണ്ട് കുറവാണ്. പന്നികളെ തുരത്താനുള്ള പടക്കം പൊട്ടിക്കാനുള്ള വിദ്യയാണിത്. കമ്പി വേലിയില്‍ ആരെങ്കിലും തൊട്ടാല്‍ ഈ സംഭവം പോട്ടുമത്രേ.
സൂര്യന് അപ്പോഴേക്കും തിരികെ പോകാന്‍ ധൃതിയായി  . ചുരമിറങ്ങി തലയാട് വഴി തിരികെ യാത്ര. നേരിയ തണുപ്പുള്ള സുഖമുള്ള യാത്ര. ശുഭ യാത്ര:)


prev next